Monday, July 11, 2011

പ്രതീക്ഷ തരാത്ത കഥകൾ എന്തിന്‌?

The Constant Gardener തീർന്നു. പ്രതീക്ഷിച്ച പോലെ, പ്രതീക്ഷ തരാതെ. എം ജി ശശിയുടെ ‘അടയാളങ്ങൾ’(തിരക്കഥ) വായിച്ചു തീർത്തു. ആദ്യത്തെ പേജിലെ ആദ്യത്തെ വരികളിലൊന്നിൽ സംഗ്രഹിക്കാവുന്ന പുസ്തകം.
‘നന്തനാരുടെ ജീവിതം നീട്ടിവയ്ക്കപ്പെട്ട ഒരു മരണമായിരുന്നു.’ (ആദ്യം ഞാൻ വായിച്ചത് ‘നീട്ടിവരയ്ക്കപ്പെട്ട ഒരു മരണമായിരുന്നു’ എന്ന്. അബദ്ധത്തിൽ ആണെങ്കിലും, കുറച്ച് കൂടി മനസ്സിനെ പിടിച്ചുലച്ചു ആ കല്പന.)
അടുത്തടുത്ത് വായിച്ച, ഈ താരതമ്യേന bleak പുസ്തകങ്ങൾ തന്നത് ഒരു കൈക്കുടന്ന നിറയെ ... പ്രതീക്ഷ.
The Constant Gardener നടക്കുന്നത് ആഫ്രിക്കയിലാണ്‌. ശരാശരി ഇൻഡ്യാക്കാരനു സ്വിറ്റ്സർലന്റും ആഫ്രിക്കയും സമദൂരം. ആഫ്രിക്ക നമ്മളെ ഞെട്ടിക്കും. സകലരാജ്യങ്ങളും അവറ്റകളുടെ വ്യവസ്ഥിതതാല്പര്യങ്ങളും നക്കിനശിപ്പിയ്ക്കുന്ന ആഫ്രിക്ക. മനുഷ്യരിൽ മരുന്നുകൾ പരീക്ഷിക്കാൻ, കാലാവധി കഴിഞ്ഞ മരുന്നുകൾ കൊണ്ടു തട്ടാൻ. രത്നങ്ങൾക്ക്. സ്വർണ്ണത്തിന്‌. Justin Quayle ആണ്‌ ഉദ്യാനങ്ങളുടെ നിത്യപാലകനായ കഥാപുരുഷൻ. തന്റെ പ്രിയപ്പെട്ട Tessaയുടെ യുദ്ധം ഏറ്റെടുത്തൂ Justin - അവളെ കൊന്ന മരുന്നുമാഫിയക്കെതിരെ. തന്റെ ഉള്ളിലെ ഭൂതങ്ങൾക്കെതിരെ. Tessaയ്ക്ക് അന്തിക്കൂട്ട് Arnold Bluhm എന്ന് Nairobi മുഴുവൻ പറഞ്ഞിട്ടും Tessaയെ തനിക്കറിയാവുന്നപോലെ ആർക്കുമറിയില്ല എന്നറിഞ്ഞ Justin. സംശയം മനസിന്റെ ഒരറ്റം കരണ്ടുതുടങ്ങിയാൽ Tessaയെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി മാപ്പപേക്ഷിക്കുന്നവൻ. 'Polite to a fault'.
കഥാപാത്രമായെങ്കിലും ഇങ്ങിനൊരാൾ ഉണ്ടെന്നത് പ്രതീക്ഷ തന്നു.
പിന്നെ നന്തനാർ. നീട്ടിവയ്ക്കപ്പെട്ട ആ മരണത്തിനും ഉണ്ടായി, പ്രതീക്ഷ നല്കാൻ ഒരു മീനാക്ഷിക്കുട്ടി.
‘പെയ്തുതോർന്ന ഇല്ലിപ്പട്ടിലിന്റെ മണമാണവൾക്ക്. മരം പെയ്യുന്ന പച്ചമണം. അവളുടെ മണം, എനിക്കറിയാം. ജീവിയ്ക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്.’
പിന്നെ മിന്നായം പോലെ വന്നു പോയ, ഗാന്ധിജിയുമായി തെറ്റിപ്പിരിഞ്ഞ, ഭാസ്കരക്കുറുപ്പ്.
‘ഒഴുകുന്ന പുഴയ്ക്കുറിച്ച് പറഞ്ഞുതന്നു. മിടിക്കുന്ന ജീവിതം കാട്ടിത്തന്നു. ശരിക്കുള്ളിലെ തെറ്റിനെക്കുറിച്ച് സന്ധിയില്ലാത്തൊരാൾ. അങ്ങനെ ചിലരുണ്ടാകും. തന്നോടുതന്നെ പോരടിക്കും. അവസാനം ഒറ്റപ്പെട്ട്...ഒറ്റയ്ക്ക്..ആരും കൂട്ടില്ലാതെ...’
ശരിയ്ക്കുളിലെ തെറ്റിനെ ചോദ്യം ചെയ്യുന്നവരല്ലേ പലപ്പോഴും നമുക്ക് ഏറ്റവും പ്രതീക്ഷ നല്കുന്നത്?
എല്ലാവരേയും ഇടിച്ചിട്ട് നായകൻ നായികയുമായി നടന്നു പോകുമ്പോൾ, ലോഹിതദാസ് രചിച്ച ആധാരത്തിന്റെ അവസാന ഷോട്ടിൽ സ്ക്രീനിൽ തെളിയുന്നതീ വാക്കുകൾ :
‘ഇത് സത്യസന്ധമായ ഒരു കഥയുടെ അവാസ്തവികമായ പരിണാമമാണ്‌.‘
വിലമതിക്കാനാവാത്ത തിരിച്ചറിവ് - പ്രതീക്ഷയായി.
’നല്ലത് ചിന്തിച്ച്, നല്ലത് മാത്രം പ്രതീക്ഷിക്കുക; അപ്പോൾ നല്ലത് നടക്കും‘ എന്ന് ലോഡ്ജിലെ ബാബുവിനെ ഉപദേശിച്ച കയ്യൊപ്പിലെ ബാലചന്ദ്രന്റെ കഥ അവസാനിക്കുമ്പോൾ - (’കൊല്ലരുതേ ഈ നന്മയെ‘ എന്ന് എപ്പോഴെങ്കിലും പറയുന്നുണ്ടോ, കയ്യൊപ്പിൽ? ഒരു തോന്നൽ...) - അണയുന്നുവോ, അതോ ഉണരുന്നുവോ പ്രതീക്ഷ?
ഉണരുന്നു എന്ന് ഞാൻ.
ശുഭാന്ത്യങ്ങളല്ലാത്ത നല്ല കഥകൾ അങ്ങനെയായിത്തീരുന്നത് എഴുത്തുകാരിയുടെ സത്യസന്ധത ഒന്നു കൊണ്ടു മാത്രം. ജീവിതത്തിൽ മരണത്തിനു കാവ്യനീതിയ്ക്കുള്ള സമയമില്ല. പക്ഷേ Justiനെപ്പോലെ, ഭാസ്കരക്കുറുപ്പിനെപ്പോലെ, ബാലചന്ദ്രനപ്പോലെ ജീവിക്കാനായാൽ പിന്നെ കഥാന്ത്യം ശുഭമായാലെന്ത്, ആയില്ലെങ്കിലെന്ത്.


Friday, February 18, 2011

ഒരേ ചന്ദ്രന്മാർ

ചന്ദ്രബിംബം കവികളെയും ഭ്രാന്തന്മാരെയും സൃഷ്ടിയ്ക്കുന്നു.
അലൻ മൂറിന്റെ ഭാഷയിൽ “ഫിയർഫുൾ സിമെറ്റ്രി”1.
ഭ്രാന്തൻ - “ലുണാ”റ്റിക്.
വർഷത്തിന്റെ ചില സമയങ്ങളിൽ, ചില യാമങ്ങളിൽ കിടക്കയിലേക്കെത്തിയിരുന്ന “വെൺനിലാവിന്റെ പിച്ചകപ്പൂക്കൾ”2 പ്രണയിപ്പിച്ചിട്ടുണ്ട്. പ്രേമചകോരം കഴിക്കുന്ന അതേ സാധനം.
നിദ്ര കനിയാത്ത രാത്രികളിൽ കിടപ്പുമുറിയിലേക്ക് ഇടിച്ചു കയറുന്ന രംഗബോധമില്ലാത്ത കോമാളി.
രാത്രിനടത്തങ്ങളിൽ ആ ദിവസത്തെ മുഴുവൻ ശപ്തനിമിഷങ്ങളെയും ഞൊടിയിടകൊണ്ട് മായ്ച്ചു കളഞ്ഞ് പുഞ്ചിരി വിടർത്തിക്കുന്ന മായാവി.
ഒരു മരത്തലപ്പിന്റെ മുകളിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ട് പ്രതീക്ഷ നിറയ്ക്കുന്ന സുഹൃത്ത്.
നിലാവ് നമ്മൾ മറന്നു തുടങ്ങിയ അനുഗ്രഹമാണെന്നു തോന്നും, പലപ്പൊഴും. നിലാവുള്ള രാത്രിയിൽ, നിലാവ് മാത്രമുള്ള രാത്രിയിൽ, ഭൂമി ഏറ്റവും സുന്ദരിയാവുന്നു.
പവർകട്ടിന്റെ നല്ല വശം.
ഭാംഗ് കഴിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യമുണ്ടത്രേ - വിഷമിച്ചിരിയ്ക്കുമ്പോൾ കഴിച്ചാൽ വിഷാദം പതിന്മടങ്ങാവും, ചിരിയ്ക്കുമ്പോൾ കഴിച്ചാൽ ചിരിയും പത്തിരട്ടി. അങ്ങനെതന്നെ നിലാവും.
“...സിരകളിൽ ഭാംഗിന്റെ വെൺനിലാവ് കത്തുന്നു”3
നിലാവിനെ ഏറ്റവും കൂടുതൽ അറിഞ്ഞ കവി പി ഭാസ്കരൻ ആവും; ഇരുവശങ്ങളും.
“താനേ തിരിഞ്ഞും മറിഞ്ഞും/തൻ താമരമെത്തയിലുരുണ്ടും/മയക്കം വരാതെ, മാനത്ത് കിടക്കുന്നു/മധുമാസസുന്ദരചന്ദ്രലേഖ”
“പാർവ്വണേന്ദുവിൻ ദേഹമടക്കീ പാതിരാവിൻ കല്ലറയിൽ/കരിമുകിൽ കണ്ണീരടക്കിയടക്കി ഒരു തിരി വീണ്ടും കൊളുത്തി”
ചന്ദ്രബിംബം കവികളെയും ഭ്രാന്തന്മാരെയും സൃഷ്ടിയ്ക്കുന്നു; ഒരേ ചന്ദ്രന്മാർ.

1. വാച്ച്മെൻ - അലൻ മൂർ, ഡേവിഡ് ലോയ്ഡ്
2. “സാഗരങ്ങളെ...” - ഓ എൻ വി, “പഞ്ചാഗ്നി”
3. ആറാം തമ്പുരാൻ - രെഞ്ജിത്
തലക്കെട്ടിനു കടപ്പാട്, പി പത്മരാജൻ

Tuesday, March 2, 2010

'ഒരു നല്ല മധുരാഗ വരകീർത്തനം...'

‘ഞാൻ മൊഴിഞ്ഞ വാക്കിലെല്ലാം നിന്റെ പാട്ടിൻ മാധുരി
കണ്ടു തീരാ പൊൻകിനാവിൽ, നിന്റെ സാമീപ്യം’

എന്ന്‌ വിരഹിണിയായ, പ്രണയലോലയായ സ്ത്രീയുടെ മനസ്സു പകർത്തിയ കവി പോയി.
മുരളിയും, കൊച്ചിൻ ഹനീഫയും പോയി ഏറെക്കഴിയും മുൻപേ, ഗിരീഷ്‌ പുത്തഞ്ചേരിയ്ക്കും വിട.
ഏഴു സംസ്ഥാന അവാർഡുകൾ നേടിയിട്ടും, കിട്ടേണ്ട ആദരവു ലഭിക്കാത്തയാൾ. മലയാള സിനിമാസംഗീതത്തെ അറിയാവുന്നവർ പോലും പറയുന്നത്‌ കേട്ടിണ്ട്‌ ‘ഓ പാട്ട്‌ ഗിരീഷ്‌ പുത്തഞ്ചേരി ആണോ,
എങ്കിൽ കണക്കാവും’ എന്ന്‌. ഒരു പക്ഷേ ബിച്ചു തിരുമലയോടൊപ്പം മലയാളം അർഹിക്കുന്ന ആദരവു കൊടുക്കുന്നതിൽ ഏറ്റവും പിശുക്കു കാണിച്ചത്‌ പുത്തഞ്ചേരിയോടാവും.

‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ...’ എഴുതിയത്‌ പുത്തഞ്ചേരി ആണെന്ന്‌ പണ്ടൊരിക്കൽ പറഞ്ഞപ്പോൾ, എന്റെ
അച്ഛൻ അത്ഭുതത്തോടെ ചോദിച്ചു ‘ആണോ? ഓ എൻ വി അല്ലേ?“ എന്ന്‌. നല്ല എഴുത്തുകാരാ, താങ്കളുടെ അവാർഡ്‌
പട്ടികയിലേയ്ക്ക്‌ ഇതാ ഈ സ്വകാര്യനുഭവം കൂടി ചേർത്തോളൂ.

പ്രിയപ്പെട്ട കവീ, വർഷങ്ങളായി താങ്കൾ പകർന്നു തന്നിട്ടുള്ള നൂറു കണക്കിനു മണിക്കൂറുകളുടെ
ശ്രവണസുഖത്തിനു പകരം തരാൻ എനിയ്ക്ക്‌ ദാ ഇതു കുത്തിക്കുറിക്കുന്ന രണ്ടോ മൂന്നോ രാത്രികൾ മാത്രം;
എവിടെയാണെങ്കിലും, ദയവായി സ്വീകരിയ്ക്കുക.
ഏറ്റവും അധികം മനസ്സിൽ തറച്ച 15 പാട്ടുകൾ, എന്നും അടിവരയിട്ടു സൂക്ഷിക്കാൻ ഞാനാഗ്രഹിക്കുന്ന അവയിലെ
ശകലങ്ങൾ,

1. ’മറന്നിട്ടുമെന്തിനോ...‘ - വിദ്യാസാഗർ - ’രണ്ടാം ഭാവം‘

’എന്തിനെന്നറിയില്ല, ഞാനെന്റെ മുത്തിനേ,
എന്തിനെന്നറിയില്ല, ഞാനെന്റെ മുത്തിനേ,
എത്രയോ സ്നേഹിച്ചിരുന്നിരുന്നു
എത്രയോ സ്നേഹിച്ചിരുന്നിരുന്നു‘

ഈ ഭൂഗോളത്തിലെ എത്രയോ പേരുടെ ചിന്ത, രണ്ടു വരിയിൽ, ഈണത്തിന്റെ ചട്ടക്കൂട്ടിൽ, ലളിതസുന്ദരമായി.

2. ’ഈ തെന്നലും, തിങ്കളും...‘ - ജോൺസൺ - ’നീ വരുവോളം‘

’പെയ്തൊഴിഞ്ഞ മേഘമായി നിൻ പൂമുഖം ഞാൻ പുൽകിടാം,
സാന്ധ്യരാഗ പീലിയാലെ ചാമരം വീശാം‘

’ഞാൻ മൊഴിഞ്ഞ വാക്കിലെല്ലാം, നിന്റെ പേരിൻ മാധുരി
കണ്ടുതീരാ പൊൻകിനാവിൽ നിന്റെ സാമീപ്യം‘

കവി നിർത്തുന്നതിങ്ങനെ
’നീയുമീ നോവും, എന്നുമെൻ കൂട്ടിലുണ്ടെങ്കിൽ...‘

3. ’ദേവകന്യക...‘ - ജോൺസൺ - ’ഈ പുഴയും കടന്ന്‘

’നാഴിയിൽ മുളനാഴിയിൽ ഗ്രാമം
നന്മ മാത്രമളക്കുന്നു,
നന്മ മാത്രമളക്കുന്നു‘

4. ’ഒരു രാത്രി കൂടി...‘ - വിദ്യാസാഗർ - ’സമ്മർ ഇൻ ബത് ലഹെം'

‘പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
വെറുതേ കിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ ’

ഞാനുൾപ്പെടുന്ന തലമുറയുടെ ”ആന്ഥെം“ ആയി മാറിയ വരികൾ

5. ‘എന്തിത്ര വൈകി നീ...’ - എം ജി രാധാകൃഷ്ണൻ - ‘പകൽ’

‘വേറുതേയിരുന്നൊന്നു കരയുവാനറിയാതെ
കടലു പോൽ നിന്നു ഞാൻ തിരയടിയ്ക്കേ....’

6. ‘കണ്ണും നട്ട്‌ കാത്തിരുന്നിട്ടും...’ - എം ജയചന്ദ്രൻ - ‘കഥാവശേഷൻ’

‘കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയിൽ, അത്താഴപ്പാത്രത്തിൽ
അമ്മ തൻ കണ്ണീരു തിളച്ചിരുന്നു..’

7. ‘കറു കറെ കറുത്തൊരു പെണ്ണാണ്‌..’ - എം ജയചന്ദ്രൻ - ‘ബാലേട്ടൻ’

ലളിതമായ ഗാനം, എത്ര മനോഹരമായ വർണ്ണന...

‘ഇളമാന്തളിരിൻ ചുണ്ടാണ്‌
ഇമകൾ രണ്ടും വണ്ടാണ്‌
കുറുമ്പു കാട്ടും വമ്പാണ്‌
പറക്കുമമ്പാണ്‌’

‘അമ്പലപ്രാവിന്നഴകാണ്‌
ആലിലത്തളിരിൻ ചേലാണ്‌
ചെമ്പകപ്പൂവിൻ നിറമാണ്‌
ചേമ്പിലത്തുമ്പിലെ മഴയാണ്‌’

‘ചേമ്പിലത്തുമ്പിലെ മഴയാണ്‌’ എത്ര സുഖമുള്ള ഭാവന!

8. ‘മുള്ളുള്ള മുരിക്കിൻമേൽ..’ - എം ജയചന്ദ്രൻ - ‘വിലാപങ്ങൾക്കപ്പുറം’

‘നെഞ്ചില്‌ തിളയ്ക്കണ സങ്കടക്കടലുമായി
എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ
മയ്മായും മിഴിത്തുമ്പിൽ നീ കൊളുത്തും വിളക്കല്ലേ
നാളത്തെ ഇരുട്ടത്തെ വെളിച്ചം പെണ്ണേ’

സന്ദർഭത്തിനൊത്ത, ശ്രോതാവിനു പ്രത്യാശ പകരുന്ന വരികൾ

9. ‘എന്തേ മുല്ലേ പൂക്കാത്തൂ...’ - രവീന്ദ്രൻ - ‘പഞ്ചലോഹം’

‘ഒരു നോക്കു കൊണ്ടുഴിഞ്ഞും, ഒരു വാക്കു കൊണ്ടെറിഞ്ഞും
നിന്നെ ഞാനെന്റെ ഉള്ളിലെ മണിത്തൂവൽ കൊണ്ടു തലോടുന്നു’

ശൃംഗാരം, ലാസ്യം.

10. ‘കൈക്കുടന്ന നിറയേ...’ - രഘുകുമാർ - ‘മായാമയൂരം’

ചില പാട്ടുകൾ സംഗീതവുമായി ഇഴുകിച്ചേർന്നു കിടക്കും, അവിടെ കവിതയുടെയും ”പാട്ടി“ന്റെയും അതിർവരമ്പുകൾ ഇല്ലാതാവും.

‘മിഴിനീർക്കുടമുടഞ്ഞൊഴുകിവീഴും
ഉൾപ്പൂവിലേ മൗനങ്ങളിൽ
ലയവീണയരുളും ശ്രുതിചേർന്നു മൂളാം
ഒരു നല്ല മധുരാഗ വരകീർത്തനം’

11. ‘പ്രണയ സന്ധ്യയൊരു...‘ - ഔസേപ്പച്ചൻ - ’ഒരേ കടൽ‘

’ആകാശം ഇരുൾ മൂടുമ്പോൾ
മുറിവേൽക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭം പോലെ‘
തിരിക യാത്രയായി’

വേദന.

12. ‘ആകാശദീപങ്ങൾ സാക്ഷി..’ - സുരേഷ് പീറ്റേർസ് - ‘രാവണപ്രഭു’

‘ഹൃദയത്തിൽ നിൻ മൂകപ്രണയത്തിൻ ഭാവങ്ങൾ
പഞ്ചാഗ്നി നാളമായി എരിഞ്ഞിരുന്നു
തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നേ നീ
സിന്ദൂരരേണുവായി അണിഞ്ഞിരുന്നു’

13. ‘ രാത്തിങ്കൾ പൂത്താലി...’ - ജോൺസൺ - ‘ഈ പുഴയും കടന്ന്’

‘പാഴിരുൾ വീഴുമീ നാലുകെട്ടിൽ
നിന്റെ പാദങ്ങൾ വീണപ്പോൾ പൗർണ്ണമിയായി
നോവുകൾ മാറാല മൂടും മനസ്സിലേ
മച്ചിലെ ശ്രീദേവിയായി’

14. ‘ആരാരും കാണാതെ...’ - വിദ്യാസാഗർ - ‘ചന്ദ്രോത്സവം’
‘ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നെയും പൂവിടുമോ?
പൂഞ്ചില്ല കൊമ്പിൻമേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമോ?’

നഷ്ടപ്പെട്ടു പോയ പ്രണയം വീണ്ടും കയ്യെത്തും ദൂരത്താവുമ്പോൾ വിടരുന്ന പ്രതീക്ഷ ഒപ്പിയെടുത്തിരിയ്ക്കുന്നു നമ്മുടെ കവി.

15. ‘പിന്നെയും പിന്നെയും...’ - വിദ്യാസാഗർ - ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’

ഏറ്റവും മികച്ച സൃഷ്ടി, ഒരു പക്ഷേ?

‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പടി കടന്നെത്തുന്ന പദനിസ്വനം’

‘അലയുമീ തെന്നലെൻ കരളിലേ തന്തിയിൽ
അലസമായി കൈവിരൽ ചേർത്തതാവാം’

എന്നിട്ട്‌ ഒടുവിൽ പ്രതീക്ഷയുടെ, മോഹത്തിന്റെ, ഒരിത്തിരി സ്വാർത്ഥതയുടെ നിറക്കൂട്ട്‌ ചാലിച്ച്‌ ദാ ഇങ്ങനെഴുതി

‘ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം’

ഇത്രയും മതി താങ്കളെ എന്നും മലയാളി ഓർക്കാൻ.
ഞങ്ങൾക്കിവിടെ സുഖമാണ്‌ - താങ്കൾ ഇവിടെ ഇല്ലാത്തതിൽ കുറച്ചു വിഷമമുണ്ടെങ്കിലും - താങ്കൾക്കവിടെയും അങ്ങനെ തന്നെന്ന്‌ വിശ്വസിക്കുന്നു.

പോസ്റ്റ് സ്ക്രിപ്റ്റ് :
ഇതെഴുതിയതിന് ശേഷം എപ്പൊഴോ മനസ്സിൽ തറച്ച രണ്ട് വരികൾ കൂടി
"ഇഹപര ശാപം തീരാനമ്മേ, ഇനിയൊരു ജന്മം വീണ്ടും തരുമോ?" ( 'സൂര്യകിരീടം...' )
"വേർപിരിഞ്ഞെങ്കിലും നീയെന്നെയേല്പ്പിച്ച വേദന ഞാനിന്നും സൂക്ഷിയ്ക്കുന്നു..." ( 'ആരോ കമഴ്ത്തി വച്ചൊരോട്ടുരുളി പോലെ...' )

Saturday, October 10, 2009

റാദുഗാ പബ്ലിഷേർസ്‌, മോസ്കോ

"റാദുഗാ പബ്ലിഷേർസ്‌, മോസ്കോ"
കേട്ടിട്ടുണ്ടോ?
കുട്ടിക്കാലത്തിന്റെ നല്ല ഓർമ്മകളിൽ പലതും ഈ വിചിത്രനാമധേയവുമായി ഇഴുകിച്ചേർന്നുകിടക്കുന്നു.
ഈയിടെ എം ടിയുടെ 'ഏകാകികളുടെ ശബ്ദ'ത്തിലെ 'സോൾഷിനിറ്റ്സിനും സ്മിർണോഫ്‌ വോഡ്കയും' എന്ന ലേഖനം (പേരിൽ തന്നെ ആശയം വിശദം) വായിച്ചുകൊണ്ടിരുന്നപ്പോൾ "റൂബിൾ' എന്ന വാക്ക്‌ വന്നു മനസ്സിൽ തട്ടി ; പിന്നെ ഓർമ്മയിൽ കയറി വന്നത്‌ റാദുഗ.
കുട്ടിക്കാലത്ത്‌ ഏറ്റവും കൂടുതൽ തവണ വായിച്ച പുസ്തകം റാദുഗയുടെ തന്നെ 'രത്നമല' ആയിരുന്നു. ഒരുപാട്‌ 'ഇവാൻ'മാരുടെയും 'ചൂദൂ-യൂദോ' എന്ന വ്യാളികളുടേയും, 'ബാബാ-യാഗ'മാരുടെയും വീര-കഥകൾ. പിന്നെ കുറേ folk parableകൾ. കുറച്ചു കഴിഞ്ഞ്‌ ജീവിക്കാൻ ഉള്ള ഭാഷ എന്ന നിലയ്ക്ക്‌ ഇംഗ്ലീഷ്‌'ലേയ്ക്ക്‌ തിരിഞ്ഞു - കുറേ വർഷക്കാലം Ukrainian Folk Tales തിരിച്ചും മറിച്ചും വായിച്ചു. അക്കാലത്ത്‌ മുൻപിൽ വന്നു ചാടുന്ന, കുറച്ച്‌ സഹനശക്തിയുള്ള ഏതൊരാളോടും ഏതെങ്കിലുമൊരു Ukrainian Folk Tale പറഞ്ഞു കേൾപ്പിക്കുക എന്നത്‌ എന്റെ ഒരു ഇഷ്ട(ക്രൂര?)വിനോദമായിരുന്നു. ഞങ്ങളുടെ വീട്‌ പാലുകാച്ചിന്റെ ഒരുക്കങ്ങൾ നടക്കുമ്പോൾ(എനിയ്ക്ക്‌ ഒരാറേഴു വയസ്സ്‌) പഴയ കുടുംബത്തിന്റെ ഒരാശ്രിത എന്നു വിളിക്കാവുന്ന - വീടിനു ചുറ്റും അല്ലറ ചില്ലറ പണികളൊക്കെ ചെയ്യുകയും, എന്നെ സ്കൂൾ ബസ്‌ പിടിയ്ക്കാൻ കൊണ്ടാക്കുകയും ഒക്കെ ചെയ്തിരുന്ന - ശ്യാമള 'മാമി' വന്നു കയറി. പാവം വന്നു പെട്ടതോ ഒരു പഴയ കുട്ടി-സിംഹത്തിന്റെ(എന്റെ) മടയിൽ. അസാമാന്യ ക്ഷമയോടെ(അന്നെനിയ്ക്കതു മനസ്സിലായില്ല) കേട്ടിരുന്നു - മുറുക്കിച്ചുവന്നു മാത്രം കണ്ടിട്ടുള്ള വായിൽ മായാത്ത പുഞ്ചിരിയോടെ - Ukrainian Folk Tales. ഒരു കുട്ടിയെ indulge ചെയ്യാൻ അവർ കാണിച്ച ക്ഷമ, സ്നേഹം ... അതിന്നെത്രപേര്‌ കാണിക്കും?
പിന്നെ റഷ്യൻ ബാല/ശാസ്ത്ര സാഹിത്യങ്ങളെ പരിചയപ്പെടുത്തി തന്നു, റാദുഗ. ബഗമോളൊവിന്റെ 'ഇവാൻ'; പിന്നെ 'ഉഭയമനുഷ്യൻ' ('The Amphibian Man'ന്റെ മലയാള പരിഭാഷ). പിന്നെ വീണ്ടും വർഷങ്ങൾക്കു ശേഷം ഇംഗ്ലീഷ്‌'ൽ The Amphibian Man' വായിച്ചു. ഏറ്റില്ല. കാരണം വേറൊന്നുമല്ല, ഇംഗ്ലീഷ്‌ പഠിയ്ക്കാൻ മുതിർന്നവർ നിർബന്ധിച്ചു വായിപ്പിച്ചതായിരുന്നു.
പിന്നെ കാലമൊരുപാട്‌ കടന്നുപോകേണ്ടി വന്നു, ഒരു 'ഇവാൻ' മനസ്സിൽ വീണ്ടും വരാൻ. ഏകദേശം ഒരു വ്യാഴവട്ടം. നട്ടുച്ച നേരത്ത്‌ ഓഫ്ഫീസിലെ ക്യുബിക്കിളിൽ ഇരുന്ന് പാന്റ്രിയിലെ കൂതറ ചായയും കുടിച്ച്‌ കോട്ടുവായും ഇട്ടോണ്ടിരുന്നപ്പോൾ, ഒരു മെസ്സേജ്‌.
Do u remembr a book we read in our childhood, 'Ivan'? I was watching t film based on it by Tarkovsky.
ഏന്റെ രണ്ടു വയസ്സിനു മൂത്ത കസിൻ, നിഖിൽ. ഞങ്ങൾ എന്നും ഒരുമിച്ചായിരുന്നു, പുസ്തകങ്ങളോടൊപ്പം, കുട്ടിക്കാലത്ത്‌.
പിന്നെ ഓർമ്മകളുടെ 'തള്ളിക്കേറ്റം' എന്നൊക്കെ പറയില്ലേ? ആതായിരുന്നു.
അടുത്ത അവധിയ്ക്ക്‌ നാട്ടിൽ പോയപ്പോൾ സ്റ്റാച്ച്യുവിലെ പ്രഭാത്‌ ബുക്ക്‌ ഹൗസിലേയ്ക്ക്‌ വിട്ടു. പഴയ പ്രതാപം ഒന്നുമില്ല. വിക്കിപ്പീടിയയും എൻകാർട്ടയുമൊക്കെ വരുന്നതിനു മുൻപേ ഒരു വിശാല ലോകത്തിലോട്ടുള്ള വാതായനം തുറന്നു തന്ന 'പ്രഭാത്‌ ബാലവിജ്ഞാനകോശ'ത്തിന്റെ ഉത്ഭവസ്ഥാനം. ആദ്യം കെ വി രാമനാഥന്റെ 'അത്ഭുത നീരാളി' ഉണ്ടോ എന്നു ചോദിച്ചു. മലയാളിയ്ക്ക്‌ എന്നും അഭിമാനിയ്ക്കാവുന്ന ശാസ്ത്രസാഹിത്യം എന്നു ഞാൻ വിശ്വസിയ്ക്കുന്ന പുസ്തകം. ങേഹേ. ഇല്ല.
പിന്നെ സ്വൽപം നെഞ്ചിടിപ്പോടെ ചോദിച്ചു 'ഇവാൻ' ഉണ്ടോ? റാദുഗേടെ?
അവർ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി, എന്നിട്ടു പൊടിതട്ടി എടുത്തു തന്നു. ചിരിച്ചു. തിരിച്ചിറങ്ങുമ്പോൾ കുട്ടിക്കാലം തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു.
പത്തു മാസമായി അതെന്റെ കയ്യിൽ ഇരിയ്ക്കുന്നു, വായിച്ചിട്ടില്ല. ഇപ്പോൾ പഴയ Folk Tales വായിക്കാനും ഒരു മടി.
നായകന്മാരായ 'ഇവാൻ'മാരുടെ schizophrenia അറിയാതെ അപഗ്രഥിച്ചു പോയാലോ? ചൂദോ-യൂദോ വ്യാളികളുടെ സ്വഭാവവിശേഷങ്ങൾക്ക്‌ ഒരു ഫ്രോയിഡിയൻ രതി-ഛവി ഉണ്ടെന്നു തോന്നിപ്പോയാലോ?
റാദുഗ പോയി; സോവിയറ്റ്‌ യൂണിയനൊപ്പം.
കുട്ടിക്കാലവും.

Sunday, July 26, 2009

പ്രിയ കാഥികാ...

There's nothing to writing. All you do is sit down at a typewriter and bleed. - Ernest Hemingway
പ്രിയ കാഥികാ,സേതുമാധവൻ ഒരുപാട്‌ കരയിച്ചിട്ടുണ്ട്‌, ബാലൻ മാഷും. 'കിരീടം' മുഴുവൻ ഇരുന്നു കാണാൻ ഇന്നും പറ്റില്ല. തുടക്കത്തിൽ എന്റെ സ്വന്തം കുടുംബത്തെ തിരശ്ശീലയിൽ കണ്ടിട്ട്‌, രണ്ടാം പകുതിയിൽ അതു വെണ്ണീറാകുന്നത്‌ കാണാനൊക്കുമോ?
പ്രിയ കാഥികാ, താങ്കൾക്ക്‌ ആളുകളെ വിഷമിപ്പിയ്ക്കണം എന്നു എന്തേ ഇത്രയ്ക്ക്‌ നിർബന്ധമായിരുന്നു? ഇതാ ഇന്നും, അപ്രതീക്ഷിതമായി വിട്ടു പോവുമ്പോഴും, ആ വിട്ടുപോക്ക്‌ മനസ്സിൽ കൊളുത്തിവലിയ്ക്കുന്ന വേദനയായി... സുപരിചിതമായ വേദന - 'കിരീട'ത്തിലും, 'അമര'ത്തിലും, തനിയാവർത്തന'ത്തിലും, 'ഭരത'ത്തിലും ഒക്കെ ഞങ്ങൾക്കു പകർന്നു തന്ന അതേ വേദന.
അഭിനേതാവായും വിസ്മയിപ്പിച്ചു - 'വീണ്ടും ചില വീട്ടുകാര്യങ്ങളിലും', 'ഉദയനാണ്‌ താര'ത്തിലും. മഞ്ജു വാര്യർ എന്ന കണ്ടുപിടിത്തം കൊണ്ടു മാത്രം താങ്കൾ മലയാളിയുടെ നിത്യകൃതജ്ഞത നേടിക്കഴിഞ്ഞിരുന്നു.'ആധാര'ത്തിന്റെ അവസാനം 'ഇതൊരു വാസ്തവമായ കഥയുടെ അവാസ്തവികമായ അന്ത്യമാണ്‌' എന്നെഴുതി ചിന്തിപ്പിച്ചു. 'എങ്കിലും നല്ല നടൻ അപ്പനാ' എന്ന് റോയിയെ കൊണ്ടു പറയിപ്പിച്ച്‌ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.'തൂവൽക്കൊട്ടാര'ത്തിൽ മഞ്ജു ജ്യേഷ്ഠനായാണോ അപ്പുവിനെ ആദ്യം മുതൽ കണ്ടത്‌? അതോ കഥയ്ക്ക്‌ ശുഭാന്ത്യമാവാൻ നിത്യപ്രഹേളികയായ സ്ത്രീ അവസാനം നടത്തിയ ചുവടുമാറ്റമോ?
പ്രിയ കാഥികാ, അവിടെ താങ്കൾ പറയാതെ പറഞ്ഞു.
മറ്റുള്ളവർ സംസാരിയ്ക്കുന്ന യന്ത്രങ്ങളെ നിർമ്മിച്ചപ്പോൾ താങ്കൾ ആഴവും വ്യാപ്തിയുമുള്ള, മോട്ടിവേഷൻസ്‌ ഉള്ള, സാമാന്യ ബുദ്ധിയ്ക്കു നിരക്കുന്ന - എന്നാൽ അസാമാന്യ മാനങ്ങളുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഞങ്ങളുടെ ഇടയിലേയ്ക്ക്‌ പറഞ്ഞു വിട്ടു. അവരിവിടെ ഇന്നും, എന്നും ഉണ്ട്‌.
താങ്കൾക്കു സ്വസ്തി. താങ്കളുടെ കഥകളും, ഇപ്പോൾ അകാലത്തിൽ വിട്ടുപോകുമ്പോൾ താങ്കളും, അവശേഷിപ്പിച്ചു പോയ നീറ്റൽ ഇന്നുമുണ്ട്‌ മനസ്സുകളിൽ, അവയ്ക്കും സ്വസ്തി.

Friday, December 12, 2008

ദി കൈന്‍ഡ്നെസ്സ് ഓഫ് സ്റ്റ്രേഞ്ജേര്‍സ്

തിരുവനന്തപുരത്ത് സെക്രെട്ടേറിയറ്റിന്റെ‍ തൊട്ടടുത്ത് ഒരു പുതിയ കട കണ്ടു; ഒരു സെകന്‍ഡ്-ഹാന്‍ഡ് ബുക്‍ഷോപ്പ്. ഈ നഗരത്തില്‍ അധികം കാണപ്പെടാത്ത ഒരു ജന്തു.
രാമചന്ദ്ര ഗുഹയുടെ സെകന്‍ഡ്-ഹാന്‍ഡ് ബുക്‍ഷോപ്പുകളുടെ റൊമാന്റിസൈസേഷന്‍ പണ്ടേ തലയ്ക്കു പിടിച്ച ഞാന്‍ ഓടിക്കയറി.
നല്ല പുസ്തകങ്ങള്‍ നന്നേ കുറവ്. പള്‍പ് ഫിക്ഷന്റെ പൂങ്കാവനം. അവിടെയും ഇവിടെയും രണ്ടുമൂന്നു നക്ഷത്രങ്ങള്‍ മിന്നുന്നു, ബാക്കി എല്ലാം ചവറ്. അവസാനത്തെ റൌണ്ട് പരതലിനിടയില്‍ ഒരു പേര്‍ കണ്ണില്‍ പെട്ടു.. എല്‍ ഫ്രാങ്ക് ബോം. പഴയ ഒരു പ്രേമം - ‘ദ് വിസാര്‍ഡ് ഓഫ് ഓസ്’. എടുത്തു, മറിച്ചു നോക്കി.

ഓരോ പുസ്തകവും ഒരു കഥ പറയാന്‍ വേണ്ടി മെനഞ്ഞതാണ്, എങ്കിലും ഓരോ പുസ്തകത്തിനും അതിന്റേതായ കഥയുണ്ടല്ലോ. ഇതിന്റെ കഥ അനിറ്റയുടെ കഥയാണ്, അനിറ്റയുടെ അച്ഛന്റെയും (ഒരു പക്ഷേ ജോണിയുടെയും).

അനിറ്റയ്ക്ക് അച്ഛന്‍ സമ്മാനിച്ചതാവണം ഈ പുസ്തകം, ‘To My Anita With Lots & Lots of Love from Papa' എന്നു ചന്തമില്ലാത്ത കൊലുന്നനെയുള്ള അക്ഷരങ്ങളില്‍ എഴുതിയിരിയ്ക്കുന്നു, ഫ്രണ്ട്പേജില്‍.
അനിറ്റ പുസ്തകത്തെ വാരിപ്പുണര്‍ന്നതിന്റെ സൂചകമായിട്ടാവാം, സ്വന്തം പേരും (മുഴുവന്‍ പേര് ഇവിടെ ചേര്‍ക്കുന്നത് അനുചിതം) ‘From Papa' എന്നും വേറൊരു കൈപ്പടയില്‍.

ഒരു താള്‍ അകത്തോട്ട്.

‘Anita Loves Johny' - സഹോദരന്‍? ഒരു കുരുന്ന്പ്രണയം?
അടുത്ത പേജില്‍ കുറച്ചു കൂടി കണ്‍ഫ്യൂസിങ് ആയി ഇങ്ങനെ -
‘To, My dear Johny and Anita. From, Papa.'
ചിന്താശാഖികള്‍ വിടരുന്നു - കുഞ്ഞ്സഹോദരനെ സമാധാനിപ്പിക്കാന്‍ അനിറ്റ എഴുതിച്ചേര്‍ത്തത്? ഇഷ്ടപ്പെടുന്നയാളെ അച്ഛനും അംഗീകരിയ്ക്കണം എന്ന ആഗ്രഹത്തിന്റെ ഒരു പ്രകടനം?

എന്തോ ആവട്ടെ, പക്ഷേ ഈ ഉപഹാരം എങ്ങിനെ എന്റെ കയ്യില്‍ എത്തി?

അനിറ്റ അതു വില്‍ക്കുമോ? ഇല്ലെന്നു വിശ്വസിക്കാം.
പപ്പാ വിറ്റതാവുമോ? ഇല്ലെന്നു തന്നെ വിശ്വസിക്കാം.
കാരണം അങ്ങനെ വിശ്വസിച്ചില്ലെങ്കില്‍ പലതിലും നമുക്കു വിശ്വാസം നഷ്ടപ്പെടും.

വിറ്റപ്പോള്‍ അനിറ്റ ഉണ്ടോ? പപ്പാ ഉണ്ടോ? അറിയില്ല.
ജോണി?

ഇവരുണ്ടെങ്കിലും ഇല്ലെങ്കിലും ഈ പുസ്തകം കാലത്തിന്റെ ഒരേടാണ്. അതില് ഇവര്‍ മൂവരും അന്നത്തെ പോലെ തന്നെ ഇന്നും സ്നേഹിയ്ക്കുന്നു, ജീവിക്കുന്നു.

കാണുമ്പോള്‍ ആഗ്രഹം തോന്നുന്നു, ജീവിക്കാന്‍, ഒരിത്തിരിക്കൂടി. സ്നേഹം കൊടുത്തും, പങ്കുവച്ചും - ഒരിത്തിരിക്കൂടി.

ഒരു പക്ഷേ നമ്മുടെ സ്നേഹവും (കരുണയും) നാളെ ഒരാള്‍ക്കു ജീവിതം കുറച്ചു കൂടി നീട്ടാന്‍, ജീവിക്കാന്‍ ആഗ്രഹം തോന്നാന്‍ ഒരു കാരണമായാലോ?
സ്നേഹിയ്ക്കാന്‍, സ്നേഹം പ്രകടിപ്പിയ്ക്കാന്‍, ഇനിയും വേണോ കാരണം?

സമര്‍പ്പണം : തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലായി കൊണ്ടു നടക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും.

നന്ദി.

Sunday, August 10, 2008

മലയാളിയ്ക്കെന്തേ ‘നന്ദി’യില്ല?

മലയാളിയ്ക്കെന്തേ ‘നന്ദി’യില്ല?

എപ്പോഴാവും നിങ്ങള്‍ അവസാനമായി നന്ദി പറയാന്‍ ‘നന്ദി‘ എന്ന വാക്കുപയോഗിച്ചത്? ഒരു ഔപചാരികത തോന്നിപ്പിക്കുന്ന വാക്ക്...

എന്നാല്‍ ഒരു മറുനാട്ടുകാരന്‍ ‘താങ്ക്സ്’‘ എന്നു പറയുമ്പോള്‍ അതിനൊരടുപ്പമുണ്ട്. ഞാന്‍ വിചാരിച്ചിരുന്നു ‘നന്ദി’ എന്ന പദത്തിന്റെ സ്വഭാവും ആവും ഈ ഔപചാരികത്യ്ക്കു കാരണം എന്ന്. ഇന്നുച്ചയ്ക്ക് ഒരു തമിഴന്‍ ‘നന്റ് റി’ എന്നു പറയുന്നതു കേട്ടപ്പോള്‍ നേരത്തേ പറഞ്ഞ അതേ അടുപ്പം അനുഭവപ്പെട്ടു. ‘നന്ദി’യോട് വലിയ വ്യത്യാസമില്ലാത്ത പദമല്ലേ ‘നന്റ് റി’ ? അപ്പോള്‍ അതല്ല കാര്യം.

കാര്യം സംസ്കാരത്തിന്റേതാവാം. മലയാളിയ്ക്കു നന്ദി പറയുന്നതു കുറച്ചിലാണോ? മലയാളിയ്ക്ക് ‘താങ്ക്സ്’ എന്നു പറയാം (ഈ വിനീത ചരിത്രകാരനുള്‍പ്പെടെ). ഈയുള്ളവന്‍ ഒരിയ്ക്കല്‍ പോലും ഫോര്‍മ്മല്‍ ആയി അല്ലാതെ ‘നന്ദി’ എന്നു പറഞ്ഞിട്ടില്ല.

‘നന്ദി, വീണ്ടും വരിക’, പഞ്ചായത്തതിര്‍ത്തികളിലെ ‘നന്ദി’പ്പലകകള്‍, കത്തുകള്‍, മലയാള പാഠപുസ്തകങ്ങള്‍, ശിവക്ഷേത്രങ്ങള്‍, പ്രസംഗങ്ങള്‍ - എവിടെയൊക്കെ മാത്രമേ ഞാന്‍ ‘നന്ദി’ ഉപയോഗിച്ചു കണ്ടിട്ടുള്ളൂ.

ഇനി മുന്‍പിലുള്ളത് രണ്ടു വഴികള്‍. ഒന്ന്, എല്ലാവരും ‘നന്ദി’ ഉപയോഗിച്ചു തുടങ്ങുക; ഒരു പക്ഷേ ആ വാക്കിനുള്ള ഔപചാരികത മാഞ്ഞു പോയേക്കും, വഴിയേ.
രണ്ട്, ഒരു പുതിയ വാക്കുണ്ടാക്കുക, തമിഴന്റെ ‘നന്റ് റി’യ്ക്കും സായിപ്പിന്റെ ‘താങ്ക്’സി‘നും പകരം വയ്ക്കാനൊരെണ്ണം.

“ശരാശരി മലയാളി കവിയോ ചാവേര്‍പ്പടയാളിയോ ആയിത്തീരുന്നു. ചാവേര്‍പ്പടയാളിയായ മലയാളി യുദ്ധം ചെയ്യാറില്ല. അവന്‍ ചെറുകഥയെഴുതുകയോ, ഇന്‍ലന്‍ഡ് മാസിക നടത്തുകയോ, വിപ് ളവ കക്ഷികളില്‍ ചേരുകയോ ഗുമസ്തനാവുകയോ അദ്ധ്യാപകനാവുകയോ ചെയ്യുന്നു. ഇതൊക്കെയും തന്നെ ചാവേര്‍പ്പടയുടെ രൂപഭേദങ്ങളാണ്‍“
- ഓ വി വിജയന്‍,
‘എന്റെ ചരിത്രാന്വേഷണ പരീക്ഷകള്‍’

കവികളല്ലാത്തതുകൊണ്ടു നമുക്ക് ചാവേറുകളാവാം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് പൊരുതി വീരചരമം വരിയ്ക്കാം.

നന്ദി ഒരു കൂട്ടുകറി മാത്രമല്ലേ.. അതിനൊപ്പമുള്ള ഒരു ചെറുപുഞ്ചിരിയ്ക്ക് ലോകഭാഷകളിലുള്ള ഏതു വാക്കിനേക്കാളും അടുപ്പമുണ്ട്. :)
നന്ദി.